28.Case Study - Joseph, Son of Jacob
28.ക്രിസ്തുവിന്റെ മനസ്സ് - കേസ് പഠനം - യോസേഫ് (Case Study - Joseph, Son of Jacob)
ക്രിസ്തീയ ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യങ്ങളിലൊന്ന് ഓരോ വിശ്വാസിയും ക്രിസ്തുവിന്റെ മനസ്സ് വളർത്തിയെടുക്കുക എന്നതാണ്. വിശ്വാസികളിൽ ഏറിയ പങ്കും ക്രിസ്തുവിന്റെ ശക്തിയും ക്രിസ്തുവിന്റെ അനുഗ്രഹങ്ങളും ക്രിസ്തുവിന്റെ ജയവും ആഗ്രഹിക്കുന്നു, എന്നാൽ ചുരുക്കം ചിലർ മാത്രമേ ക്രിസ്തുവിനെപ്പോലെ ചിന്തിക്കാൻ ആഗ്രഹിക്കുന്നുള്ളൂ. ഫിലിപ്പിയർ 2:5-ൽ വായിക്കുന്നതു, " ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ." ശരിക്കും പറഞ്ഞാൽ ക്രിസ്തുവിന്റെ മനസ്സ് എന്നതു താഴ്മയും, ക്ഷമയും, അനുസരണവും, വിശുദ്ധിയും, ജ്ഞാനവും, ദൈവാശ്രയവുള്ള ഒരു മാനസികാവസ്ഥയാണ്.
യാക്കോബിന്റെ മകനായ യോസേഫ് ക്രിസ്തുവിന്റെ സ്വഭാവത്തെയും മനസിനേയും മനോഹരമായി പ്രതിഫലിപ്പിക്കുന്നു. യേശു ഭൂമിയിലേക്ക് വരുന്നതിന് വളരെ മുമ്പാണ് യോസേഫ് ജീവിച്ചിരുന്നതെങ്കിലും, അദ്ദേഹത്തിന്റെ ജീവിതം പ്രവചനാത്മകമായി ക്രിസ്തുവിലേക്ക് വിരൽ ചൂണ്ടുന്നതാണ്. തിരസ്കരണവും, വിശ്വാസവഞ്ചനയും, പ്രലോഭനവും, വ്യാജമായ ആരോപണങ്ങളും, തടവും യോസേഫ് അനുഭവിച്ചു, എന്നിട്ടും അവൻ വിശ്വാസത്തോടും, സത്യസന്ധതയോടും, ക്ഷമയോടും, ആത്മീയ ജ്ഞാനത്തോടും കൂടിയാണ് പ്രതികരിച്ചത്.
ജീവിതത്തിൽ വേദനയും അന്യായവും അനുഭവിക്കുമ്പോഴും ക്രിസ്തുവിന്റെ മനസ്സ് എങ്ങനെ നിലനിർത്താമെന്ന് യോസേഫിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.
ഒരു കൊച്ചു കഥയിൽകൂടി ഈ സത്യത്തെ വിശദീകരിക്കുവാൻ ശ്രമിക്കട്ടെ. ഒരു ചെറുപ്പക്കാരൻ ഒരു കമ്പനിയിൽ വർഷങ്ങളോളം വിശ്വസ്തതയോടെ ജോലി ചെയ്തുവന്നു. ഒരു ദിവസം അസൂയനിറഞ്ഞ സഹപ്രവർത്തകർ അദ്ദേഹത്തിൽ തെറ്റായി കുറ്റാരോപണം നടത്തി, അദ്ദേഹത്തിനു തന്റെ പദവി നഷ്ടപ്പെട്ടു. എല്ലാവരും പ്രതീക്ഷിച്ചതു അദ്ദേഹം കയ്പോടും പ്രതികാരബുദ്ധിയോടെയും പെരുമാറുന്നമെന്നാണ്. പകരം, അദ്ദേഹം നിശബ്ദമായി ജോലി തുടർന്നു, മറ്റുള്ളവരെ സഹായിക്കുമ്പോൾതന്നെ, ദൈവത്തിൽ പൂർണ്ണമായി വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്തു. ഏറിയ വർഷങ്ങൾക്കുശേഷം, അതേ കമ്പനി അദ്ദേഹത്തെ ഒരു പ്രധാന വിഭാഗം തലവനായി തിരികെ വിളിച്ചു. കാരണം അവർക്കു അദ്ദേഹത്തിന്റെ യഥാർത്ഥസ്വഭാവം മനസ്സിലായി. പിന്നീടു ഈ അനീതിയെ എങ്ങനെ അതിജീവിച്ചു എന്നു ചോദ്യമുയർന്നപ്പോൾ, അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു, "സ്ഥാനം നഷ്ടപ്പെടുമ്പോൾ എന്റെ ഹൃദയവും നഷ്ടപ്പെടരുതു എന്നു ഞാൻ തീരുമാനിച്ചു."
അതായിരുന്നു യോസേഫിന്റെ മനസ്. അദ്ദേഹത്തിന് തന്റെ കോട്ടും സ്വാതന്ത്ര്യവും ആശ്വാസവും നഷ്ടമായി, പക്ഷേ അദ്ദേഹം ഒരിക്കലും തന്റെ ദൈവിക മനസ്സ് നഷ്ടപ്പെടുത്തിയില്ല.
1. ക്രിസ്തുമനസ്സ് സന്തോഷത്തേക്കാൾ വിശുദ്ധിയെ തിരഞ്ഞെടുക്കുന്നു. ഉല്പത്തി 39:7–12
സ്വന്തകുടുംബത്തിൽ നിന്നും ആത്മീയ ചുറ്റുപാടുകളിൽ നിന്നും വളരെ അകലെ മിസ്രയിമിൽ താമസിക്കേണ്ടി വന്ന ഒരു യൌവനക്കാരനായിരുന്നു യോസേഫ്. പോത്തിഫേറിന്റെ ഭാര്യ അവനെ പാപം ചെയ്യാൻ ദിവസവും പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു. സ്വന്തകുടുംബത്തിൽ നിന്ന് ആരുംതന്നെ കാണാനായി അവിടെ ഇല്ലാതിരുന്നതുകൊണ്ടു യോസേഫിനു രഹസ്യമായി പാപം ചെയ്യാനുള്ള സാഹചര്യമുണ്ടായിരുന്നു. എന്നിട്ടും യോസേഫ് വിസമ്മതിച്ചു. ഉല്പത്തി 39:9-ൽ “ഞാൻ ഈ മഹാദോഷം പ്രവർത്തിച്ച് ദൈവത്തോടു പാപം ചെയ്യുന്നത് എങ്ങനെ എന്നു പറഞ്ഞു?”
പാപം മനുഷ്യർക്കെതിരെയല്ല, മറിച്ച് ദൈവത്തിനെതിരെയാണെന്ന് യോസേഫ് മനസ്സിലാക്കി.
ഇത് ക്രിസ്തുവിന്റെ മനസ്സിനെ പ്രതിഫലിപ്പിക്കുന്നതാണ്. യേശുവും പ്രലോഭനങ്ങളെ നേരിട്ടു, പക്ഷേ പാപം ചെയ്യാതെ തുടർന്നു. എബ്രായർ 4:15 പറയുന്നു, ക്രിസ്തു “പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളതു, പക്ഷേ പാപം ചെയ്തില്ല.”
യോസേഫിന്റെ ജീവിതത്തിൽ നിന്ന് നമ്മൾ പഠിക്കുന്ന പാഠങ്ങൾ വളരെ ആഴമുള്ളവയാണ്. വിശുദ്ധി എന്നതു പ്രവർത്തികളിൽ പ്രകടമാകുന്നതിന് മുമ്പേ അത് മനസ്സിൽ ആരംഭിക്കുന്നു. ദൈവഭക്തരായവർ പ്രലോഭനങ്ങളെ നിസാരവൽക്കരിക്കുകയോ ഇടകലരുകയോ ചെയ്യുന്നില്ല; അവർ അതിൽ നിന്ന് അകലുന്നു. മറ്റാരും കാണുന്നില്ലെങ്കിലും സത്യസന്ധതയും നീതിയും ദൈവസന്നിധിയിൽ അത്യന്തം വിലപ്പെട്ടതാണ്.
ഇന്നത്തെ ലോകത്ത് ഏറിയ പങ്കു വിശ്വാസികളും മറഞ്ഞിരുന്നു വിട്ടുവീഴ്ച ചെയ്തു ജീവിക്കുന്നു — രഹസ്യമായ പാപങ്ങൾ, അനീതി നിറഞ്ഞ കച്ചവടതാൽപര്യങ്ങൾ, അധാർമികമായ ബന്ധങ്ങൾ, ഓൺലൈൻ പ്രലോഭനങ്ങൾ എന്നിവ വഴി. എന്നാൽ ക്രിസ്തുവിന്റെ മനസ്സ് നമ്മെ സമൂഹത്തിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ “ഇല്ല” എന്ന് പറയാൻ പഠിപ്പിക്കുന്നു എന്നോർക്കുക.
യോസേഫ് താൽക്കാലിക സുഖവും സുരക്ഷയും വേണ്ടെന്നു വച്ചു നീതിയെ തിരഞ്ഞെടുക്കുകയായിരുന്നു. അവസാനം ദൈവം അവനെ ഉയർത്തി ബഹുമാനിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു. ദൈവത്തോടുള്ള വിശ്വസ്തത ഒരിക്കലും വെറുതെയാകില്ലെന്നു ഇതു നമ്മോടു പറയുന്നു.
റോമർ 12:2 പറയുന്നതു: "മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ." പുതുക്കപ്പെട്ട മനസ്സ് ഒരു വിശുദ്ധ ജീവിതം സൃഷ്ടിക്കുന്നു.
2. അനീതിയുടെ സമയത്ത് ക്രിസ്തുമനസ്സ് ദൈവത്തെ വിശ്വസിക്കുന്നു
ഉല്പത്തി 39:19–23. പാപം നിരസിച്ചതിന് ശേഷം, യോസേഫിനെ വ്യാജമായി കുറ്റം ചുമത്തി ജയിലിലടച്ചു. യോസേഫിന്റെ വേദന സങ്കൽപ്പിക്കുക. എങ്കിലും അവൻ ദൈവത്തെ അനുസരിച്ചു, അവൻ കഷ്ടതലായി. ശരിയായത് ചെയ്യുന്നത് ബുദ്ധിമുട്ട് വരുത്തുമ്പോൾ പലരും നിരുത്സാഹപ്പെടുകയും നിരാശപ്പെടുകയും ചെയ്യുന്നു. യോസേഫിന് ദൈവത്തിനെതിരെ നീരസപ്പെടാമായിരുന്നു. അവന് പരാതിപ്പെടാമായിരുന്നു.
“എന്തുകൊണ്ടാണ് അനുസരണം എന്നെ ജയിലിലേക്ക് നയിച്ചത്?” എന്നാൽ യോസേഫ് ദൈവത്തിൽ വിശ്വസിക്കുന്നത് തുടർന്നു.
ഇവിടെയും യോസേഫിന്റെ ജീവിതം ക്രിസ്തുവിനെ പ്രതിഫലിപ്പിക്കുന്നതു നമുക്കു കാണാം. യേശുവും പാപരഹിതനായിരുന്നു, എന്നിട്ടും അവൻ പരിഹാസവും നിരസനവും അടിയും ഒടുവിൽ ക്രൂശിക്കപ്പെടുകയും ചെയ്തു. യെശയ്യാവ് 53:7 പറയുന്നു: “തന്നെത്താൻ താഴ്ത്തി വായെ തുറക്കാതെയിരുന്നിട്ടും അവൻ പീഡിപ്പിക്കപ്പെട്ടു.”
ജീവിതത്തിൽ, അന്യായമനുഭവിക്കുന്നെന്ന് തോന്നുമ്പോഴും ക്രിസ്തുമനസ്സ് വിശ്വസ്തയോടെ തുടരുന്നു.
എല്ലാ കഷ്ടതകളും ശിക്ഷയല്ല. ചിലപ്പോൾ കഷ്ടതകൾ നമ്മുടെ ഒരുക്കമാണ്. യോസേഫിനു ജയിൽ കൊട്ടാരത്തിലേക്കുള്ള പാതയായി.
ഉദാഹരണത്തിന്, ഒരു പാസ്റ്റർ ഒരിക്കൽ ഒരു സഭയിൽ വിശ്വസ്തതയോടെ സേവനമനുഷ്ഠിച്ചു, പക്ഷേ അദ്ദേഹം തെറ്റിദ്ധരിക്കപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്തു. ഇതിന്റെയെല്ലാം നടുവിലും തളർന്നുപോകാതെ അദ്ദേഹം പ്രാർത്ഥനയും പ്രസംഗവും താഴ്മയോടെ ശുശ്രൂഷിക്കുന്നതും തുടർന്നു. വർഷങ്ങൾക്കുശേഷം, അദ്ദേഹത്തിന്റെ സ്ഥിരതയുള്ള സ്വഭാവം ദൈവത്തിന്റെ കൃപ വെളിപ്പെടുത്തിയതിനാൽ എതിർത്തുനിന്ന പലരും ക്ഷമ ചോദിച്ചു മടങ്ങി വരാൻ തുടങ്ങി. അനീതിയോടുള്ള നമ്മുടെ പ്രതികരണം നമ്മുടെ ആത്മീയ പക്വതയെ വെളിപ്പെടുത്തുന്നുവെന്ന് യോസേഫ് നമ്മെ പഠിപ്പിക്കുന്നു.
• ജീവിതത്തിലെ വേദനയും നിരാശയും നിങ്ങളുടെ ഹൃദയത്തെയും ആത്മാവിനെയും വിഷമയമാക്കുവാൻ അനുവദിക്കരുത്.
• ഒന്നും മനസ്സിലാകുന്നില്ലെങ്കിലും ദൈവത്തിന്റെ പ്രവർത്തനത്തിലും സമയത്തിലും വിശ്വാസത്തോടെ നിലകൊള്ളുക.
• ദൈവം കഷ്ടതകളെയും പരിശോധനകളെയും ആത്മീയ അനുഗ്രഹങ്ങൾക്കും മഹത്വത്തിനുമുള്ള പാതയാക്കുവാൻ ശക്തനാണ്.
ഉല്പത്തി 50:20 പറയുന്നു: "നിങ്ങൾ എന്റെ നേരേ ദോഷം വിചാരിച്ചു; ദൈവമോ, ഇന്നുള്ളതുപോലെ ബഹുജനത്തിനു ജീവരക്ഷ വരുത്തേണ്ടതിന് അതിനെ ഗുണമാക്കിത്തീർത്തു." അതാണ് ക്രിസ്തുവിന്റെ മനസ്സിന്റെ ഭാഷ.
3. പ്രതികാരം ചെയ്യുന്നതിനു പകരം ക്രിസ്തുവിന്റെ മനസ്സ് ക്ഷമിക്കുന്നു.
ഉല്പത്തി 45:1–15. യോസേഫിന്റെ സഹോദരന്മാർ അവനെ വെറുത്തു, അവനെ അടിമയായി വിറ്റു, ഏറിയ വർഷങ്ങൾ പിതാവുമായുള്ള ബന്ധം അവനു നഷ്ടമായി. എന്നിട്ടും യോസേഫ് മിസ്രയിമിൽ ഭരണാധികാരിയായപ്പോൾ, അവൻ പ്രതികാരത്തിനായി ശ്രമിച്ചില്ല. പകരം, അവൻ അവരോട് ക്ഷമിക്കുകയും അവരെ ഓർത്ത് കരയുകയും ചെയ്തു.
പഴയനിയമ ഏടുകളിലെ ക്രിസ്തുവിന്റെ ഏറ്റവും വ്യക്തവും മനോഹരവുമായ ചിത്രങ്ങളിൽ ഒന്നാണിത്.
കുരിശിൽ തൂങ്ങിക്കിടക്കുമ്പോഴും യേശു പ്രാർത്ഥിച്ചതു: “പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ.” (ലൂക്കോസ് 23:34) എന്നാണ്.
മാനുഷികപ്രകൃതി “അവരോടു പകരം ചെയ്യണമേ.”എന്നു പറയുമ്പോൾ ക്രിസ്തുവിന്റെ മനസ്സ് പറയുന്നു: “അവരോട് ക്ഷമിക്കണമേ.”
ക്ഷമ എന്തുകൊണ്ടാണ് പ്രാധാന്യമുള്ളതാകുന്നത്.
-ക്ഷമയില്ലായ്മ ഹൃദയത്തെ തടവിലാക്കുന്നു.
- പ്രതികാരബുദ്ധി സമാധാനത്തെ നശിപ്പിക്കുന്നു.
-ക്ഷമ രോഗശാന്തിയ്ക്കു കാരണമാകുന്നു.
ദൈവം മാനുഷിക തിന്മയെക്കാൾ വലുതാണെന്ന് യോസേഫ് മനസ്സിലാക്കി. ഉദാഹരണത്തിന്, ഒരു നാസി തടങ്കൽപ്പാളയത്തിൽ നിന്ന് രക്ഷപ്പെട്ട കോറി ടെൻ ബൂം(Corrie Ten Boom), പിന്നീടൊരിക്കൽ തടവുകാരോട് മോശമായി പെരുമാറിയ കാവൽക്കാരിലൊരാളെ കണ്ടുമുട്ടി. ക്രിസ്ത്യാനിയായതിനു ശേഷം അവൻ കോറിയോടു ക്ഷമ ചോദിച്ചു. അവൾ വൈകാരികമായി വളരെ ബുദ്ധിമുട്ടിയെങ്കിലും ദൈവകൃപയാൽ അവനോടു ക്ഷമിക്കാൻ കഴിഞ്ഞു. ക്ഷമ അവളുടെ സ്വന്തം ആത്മാവിന് സ്വാതന്ത്ര്യം നൽകിയെന്ന് അവൾ പിന്നീട് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. യോസേഫ് അതേ സ്വാതന്ത്ര്യം അനുഭവിച്ചു.
ഇവയൊന്നു പ്രായോഗികമാക്കുവാൻ ശ്രമിക്കുക.
• നിങ്ങളെ വേദനിപ്പിച്ചവരോട് ഹൃദയപൂർവം ക്ഷമിക്കുക.
• കയ്പ്പിനും പ്രതികാരചിന്തകൾക്കും നിങ്ങളുടെ ഹൃദയത്തിൽ ഇടം നൽകരുത്.
• ന്യായവിധിയും പ്രതികാരവും ദൈവത്തിന്റെ കൈകളിൽ ഏൽപ്പിക്കുക.
എഫെസ്യർ 4:32 നമ്മെ ഓർമ്മിപ്പിക്കുന്നു: "നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിൻ."
ക്രിസ്തുവിന്റെ മനസ്സ് ഹൃദയത്തിലേറ്റ മുറിവുകളെ പിടിച്ചുവയ്ക്കുകയല്ല; അത് കരുണയിലേക്കും ക്ഷമയിലേക്കും സ്നേഹത്തിലേക്കും വഴിതിരിയുന്നു. ക്രിസ്തുവിന്റെ മനസ്സുള്ളവർ പ്രതികാരത്തെക്കാൾ കരുണയും, കയ്പ്പിനെക്കാൾ കൃപയും തിരഞ്ഞെടുക്കുന്നു.
4. ക്രിസ്തുമനസ്സ് മറ്റുള്ളവരെ ശുശ്രൂഷിക്കാനായി ശക്തിപ്പെടുന്നു.
ഉല്പത്തി 41:39–57. യോസേഫ് മിസ്രയിമിന്റെ പ്രധാനമന്ത്രിയായപ്പോൾ, അവൻ തന്റെ പദവി വിവേകത്തോടെയും അനുകമ്പയോടെയും ഉപയോഗിച്ചു. അവൻ അധികാരം ദുരുപയോഗം ചെയ്തില്ല. പകരം, ക്ഷാമകാലത്ത് അവൻ മിസ്രയിമിനെ ഒരുക്കി എണ്ണമറ്റ ജീവതങ്ങളെ രക്ഷിക്കുകയും ചെയ്തു.
മറ്റുള്ളവരെ ശുശ്രൂഷിക്കാൻ യേശുവും തന്റെ അധികാരം ഉപയോഗിച്ചു എന്നു കാണാവുന്നതാണ്. ഫിലിപ്പിയർ 2:7 പറയുന്നു, ക്രിസ്തു "ഒരു ദാസന്റെ രൂപമെടുത്തു".
ലോകം സ്വന്തമഹത്വത്തിനായും സ്വാർത്ഥതാൽപര്യങ്ങൾക്കായും ശക്തിയും അധികാരവും ഉപയോഗിക്കുമ്പോൾ ക്രിസ്തുമനസ്സുള്ളവർ മറ്റുള്ളവരെ അനുഗ്രഹിക്കാനായി തനിക്കുള്ള അധികാരം ഉപയോഗിക്കുന്നു.
യോസേഫിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്:
• നേതൃത്വം അധികാരത്തെക്കുറിച്ചല്ല, ഉത്തരവാദിത്തമുള്ള കാര്യവിചാരകത്തെക്കുറിച്ചാണ്.
• സ്ഥാനലബ്ധി ബഹുമതിക്കുവേണ്ടിയുള്ളതല്ല, കൂടുതൽ ആളുകളെ ശുശ്രൂഷിക്കാനുള്ള ദൈവിക അവസരമാണ്.
• യഥാർത്ഥ ആത്മീയ പക്വത ശക്തിയിലല്ല, എളിമയിലും താഴ്മയിലുമാണ് പ്രകടമാകുന്നത്.
ഉദാഹരണത്തിന്, ഒരു ക്രിസ്തീയ ബിസിനസുകാരനു ഒരു സമയത്തു സാമ്പത്തികമായി വളരെ ഉയർച്ചയുണ്ടായി. എന്നാൽ അതിൽ സന്തോഷിക്കുന്നതിനു പകരം മിഷനറിമാരെ പിന്തുണയ്ക്കുന്നതിനും, ദരിദ്ര വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിനും, ബുദ്ധിമുട്ടനുഭവിക്കുന്ന ദൈവദാസന്മാരെ സഹായിക്കുന്നതിനും അദ്ദേഹം തന്റെ വിഭവങ്ങൾ ഉപയോഗിച്ചു. ക്രിസ്തുവിന്റെ മനസ് അദ്ദേഹത്തിനുണ്ടായിരുന്നതിനാൽ അദ്ദേഹത്തിന്റെ ജയം പലർക്കും അനുഗ്രഹമായി മാറി.
യോസേഫിന്റെ സ്ഥാനക്കയറ്റം ഒരിക്കലും അഭിമാനത്തെക്കുറിച്ചു മാത്രമായിരുന്നില്ല; അത് ദൈവികപദ്ധതിയെക്കുറിച്ചുള്ളതായിരുന്നു.
യോസേഫിന്റെ ജീവിതം കഷ്ടതകളുടെയും വിജയത്തിന്റെയും കഥയേക്കാൾ അധികമാണ്. മനുഷ്യജീവിതത്തിൽ ക്രിസ്തുവിന്റെ മനസ്സ് പ്രവർത്തിക്കുന്നതിന്റെ ഒരു മനോഹരചിത്രമാണിത്.
യോസേഫ് വിട്ടുവീഴ്ചയ്ക്ക് പകരം വിശുദ്ധി തിരഞ്ഞെടുത്തു. അനീതി അനുഭവിക്കുമ്പോഴും അവൻ ദൈവത്തിൽ വിശ്വസിച്ചു. പ്രതികാരത്തിനു പകരം അവൻ ക്ഷമിച്ചു. മറ്റുള്ളവരെ ശുശ്രൂഷിക്കാൻ അവൻ അധികാരം ഉപയോഗിച്ചു.
ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും, യോസേഫ് യേശുക്രിസ്തുവിൽ പൂർണ്ണമായി വെളിപ്പെടുത്തിയ മനോഭാവങ്ങളെ പ്രതിഫലിപ്പിച്ചു. മർക്കോസ് 10:45: “മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിപ്പാനും” എന്നു വായിക്കുന്നു.
ഇന്ന് ഏറിയപങ്കു വിശ്വാസികളും ബാഹ്യ വിജയം മാത്രം ആഗ്രഹിക്കുന്നു, ആന്തരിക പരിവർത്തനത്തെ അവഗണിക്കുകയാണ്. നമ്മുടെ സാഹചര്യങ്ങൾ മാറ്റുക എന്നതു മാത്രമല്ല ദൈവം ആഗ്രഹിക്കുന്നത്; നമ്മുടെ മനസ്സിനെയും ഹൃദയങ്ങളെയും മാറ്റാനും അവൻ ആഗ്രഹിക്കുന്നു.
ക്രിസ്തുവിന്റെ മനസ്സ് ഭവനങ്ങളിലേക്കും സഭയിലേക്കും ജോലിസ്ഥലങ്ങളിലേക്കും സമൂഹത്തിലേക്കും കൊണ്ടുപോകാൻ വിശ്വാസികൾ വിളിക്കപ്പെട്ടിരിക്കുന്നു.
നിങ്ങൾക്ക് ക്രിസ്തുവിന്റെ മനസ്സുണ്ടെങ്കിൽ പരിശോധനകൾ നിങ്ങളെ തളർത്തില്ല, പാപത്തിനു നിങ്ങളെ നിയന്ത്രിക്കാൻ കഴിയില്ല, കയ്പ്പ് നിങ്ങളെ വിഷമയമാക്കില്ല, വിജയം നിങ്ങളെ ദുഷിപ്പിക്കില്ല.
വിശ്വാസികളെ ക്രിസ്തുവിന്റെ സ്വരൂപത്തിലേക്ക് അനുദിനം രൂപപ്പെടുത്താൻ പരിശുദ്ധാത്മാവ് ആഗ്രഹിക്കുന്നു. ദാവീദിനോടുചേർന്നു നമുക്ക് പ്രാർത്ഥിക്കാം: “ദൈവമേ, നിർമ്മലമായോരു ഹൃദയം എന്നിൽ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കേണമേ.” (സങ്കീർത്തനം 51:10). “എനിക്കു ജീവിക്കുന്നതു ക്രിസ്തു” (ഫിലിപ്പിയർ 1:21) എന്ന പൗലോസിന്റെ മനോഭാവത്തോടെ നമുക്ക് മുന്നേറാം.
യേശുക്രിസ്തുവിനെപ്പോലെ ചിന്തിക്കാനും പ്രതികരിക്കാനും ക്ഷമിക്കാനും വിശ്വസിക്കാനും ശുശ്രൂഷിക്കാനും യോസേഫിന്റെ ജീവിതം നമ്മെ പ്രചോദിപ്പിക്കട്ടെ.
Comments
Post a Comment